കൊളംബോ: ദിത്വ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടമുണ്ടായ ശ്രീലങ്കയുടെ പുനർനിർമാണത്തിനായി ഇന്ത്യ 4,000 കോടിരൂപയുടെ സഹായം നൽകുമെന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ദൂതനായാണ് ജയശങ്കർ ലങ്കയിലെത്തിയത്.
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി കൂടിക്കാഴ്ച നടത്തിയ ജയശങ്കർ, പ്രതിസന്ധിഘട്ടങ്ങളിൽ ലങ്കയ്ക്കൊപ്പം നിൽക്കുക എന്നത് ഇന്ത്യയുടെ പതിവാണെന്നു പറഞ്ഞു. ലങ്കയുടെ പുനരധിവാസവും റോഡ്, റെയിൽവേ, വീടുകളുടെ നിർമാണം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ടാണ് തുക അനുവദിക്കുന്നത്.
ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ലങ്കയുടെ വടക്കൻ പ്രവിശ്യയിൽ നിർമിച്ച 120 അടി നീളമുള്ള ബെയ്ലി പാലം ജയശങ്കറും ലങ്കൻ വിദേശകാര്യമന്ത്രി വിജിത ഹെരാത്തും ചേർന്ന് ഉദ്ഘാടനം ചെയ്തു. ചിലോയിൽ മറ്റൊരു ബെയ്ലി പാലത്തിന്റെ നിർമാണം നടന്നുവരികയാണ്. 110 കിലോഗ്രാം ഭക്ഷ്യസാമഗ്രികളും 4.5 ടൺ മരുന്ന്, വൈദ്യസഹായ സാമഗ്രികളും നൽകിയിരുന്നു.